Saturday, 14 December 2019

Rays of Hope

                                        ==============================
                                                 🎅🔔 *JINGLE BELLS *🔔🎅
                                       =============== ===============
                                               പ്രത്യാശയുടെ കിരണങ്ങൾ 


ആംഗലേയ സാഹിത്യകാരൻ ജോൺ മിൽട്ടന്റെ  വിഖ്യാതമായ 'നഷ്ടപ്പെട്ട പറുദീസ' എന്ന കവിതയിലെ പ്രസിദ്ധമായ വരികൾ ആണ്  "ഓരോ കാർമേഘത്തിലും ഒരു വെള്ളി വരകളുണ്ട് ".

ഇരുണ്ട മാനവും , ഇരുൾ നിറയുന്ന രാത്രിയും ഇലപൊഴിഞ്ഞ മരങ്ങളും ഒന്നും അവസാനമല്ല ഒരു പുതിയ പ്രതീക്ഷയുടെ പര്യായങ്ങൾ ആണ്. മരണം സുനിശ്ചിതമായ ജർമൻ കോൺസെൻട്രേഷൻ ക്യാമ്പിലും വിക്ടർ ഫ്രാങ്കിളിന്  പ്രത്യാശയുടെ പടിവാതിൽ മനസ്സിലേക്ക് തുറന്നു കൊടുത്തത്  ഒരു തളിരിലയാണ്.

അമേരിക്കൻ സാഹിത്യകാരൻ ഒ. ഹെൻറിയുടെ വിഖ്യാതമായ ചെറുകഥയാണ്  'അവസാനത്തെ ഇല'. ഈ കഥയിൽ ന്യുമോണിയ ബാധിച്ച് മരണാസന്നയായ ജോൺസിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പര്യായമായി എത്തിയതും  അവളറിയാതെ അവൾക്കായി ബെർഹമൻ വരച്ചു വച്ചത് പൊഴിയാത്ത ഒരു ഇലയായിരുന്നു. ബർഹമ്മാൻ എന്ന ചിത്രകാരന്റെ സൃഷ്ടി ആയിരുന്നെങ്കിലും ഒരു ജീവിതം നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് കൊണ്ടുവരാൻ ചെറുകഥയിലൂടെ അന്നുമിന്നും സാധിച്ചു .അതിലുമുപരി ഇക്കാലമത്രയും അനേകായിരങ്ങൾക്ക് പ്രത്യാശയുടെ ഒരു നുറുങ്ങു വെട്ടം അതു കൊടുത്തിരുന്നു .

അഞ്ഞൂറിലേറെ വർഷങ്ങൾ അടിമത്വത്തിൽ കഴിഞ്ഞ ഇസ്രായേൽ  ജനതയ്ക്ക് പ്രത്യാശയായി അവരുടെ അന്ധകാരത്തിൽ ജ്വലിച്ച് നീതി സൂര്യനാണ് ,നിത്യ പ്രകാശമാണ് -  ഈശോ മിശിഹാ. ഏശയ്യ പ്രവാചകൻ ഇത് വളരെ മനോഹരമായി വിവരിക്കുന്നു: "അന്ധകാരത്തിൽ കഴിഞ്ഞ ജനം ഒരു പ്രകാശം കണ്ടു, കൂരിരുട്ടിൽ കഴിഞ്ഞവർക്ക് ഒരു പ്രകാശം ഉദയം ചെയ്തു... "

വർഷങ്ങൾ ആയി ഒരു ജനത കാത്തിരുന്ന വാഗ്ദാന പൂർത്തീകരണം മാത്രമായിരുന്നില്ല യേശുവിൻറെ ജനനം. മറിച്ച്, കൂരിരുട്ടിലും പ്രത്യാശിച്ച ഒരു ജനതക്ക് നിത്യമായ പ്രതീക്ഷയും ശുഭചിന്തയുമായിരുന്നു ഈശോമിശിഹാ.

ജീവിതത്തിൽ ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ തളർച്ചകളനുഭവിക്കുന്ന മക്കൾക്ക് നിത്യമായ സൗഖ്യവും പ്രതീക്ഷയുമാണ് പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശു . വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തെയാണ്  ഈശോയുടെ മനുഷ്യാവതാരത്തിലും, അപ്പാവതാരത്തിലും നാം സാക്ഷ്യം വഹിക്കുന്നത്‌.

ഒരു സന്തോഷവും നിത്യമല്ല, ഒരു വേദനയും ശാശ്വതമല്ല. കേരളക്കരയെ ദു:ഖ ദുരിതത്തിലാക്കിയ ഇക്കഴിഞ്ഞ മഴക്കാല കെടുതികൾക്കുമൊരു വിരാമമുണ്ടായിരുന്നു. അമേരിക്കയെ ഞെടുക്കിയ ടൊർനാടോയ്ക്കും, കത്രീനയ്ക്കുമെല്ലാം ഒരു പരിധിയുണ്ടായിരുന്നു. ദുഃഖവും, സന്തോഷവും ചുട്ടുപൊള്ളുന്ന ഇരുമ്പിൽ വീഴുന്ന ഒരു തുള്ളി ജലം അപ്രത്യക്ഷമാകുന്നതു പോലെ വെറും നിമിഷ നേരത്തേയ്ക്കു മാത്രം.ഏതൊരു വേദനിക്കും കാലപരിധി ഉണ്ട് ... എല്ലാം കടന്നു പോകും. എന്നാൽ പരിധികളില്ലാത്ത ഒന്നാണ് പ്രതീക്ഷയും ദൈവസ്നേഹവും .

വർഷങ്ങൾ രക്ഷകനെ കാണുവാനായി ദേവാലയത്തിൽ പ്രാർത്ഥനയിൽ ആയിരുന്ന വൃദ്ധരായ ശിമയോനും, ഹന്നയും  ഇന്നും പ്രത്യാശയുടെ ഗോപുരങ്ങളായി, അവരുടെ കാത്തിരിപ്പ് സഫലമായി കണ്ട്  പ്രതീക്ഷയ്ക്ക് സാക്ഷ്യംവഹിച്ചവരാണ് .

ജ്ഞാനികളെ നയിച്ച നക്ഷത്രം പ്രത്യാശയുടെ ഒരു പ്രതീകമാണ്. അതിലും ഉപരിയായി ജനങ്ങൾക്ക് പ്രതീക്ഷയായിത്തീർന്ന യേശുവിന്റെ ജീവിതവും ഇന്നും നമ്മോടുകൂടെ ജീവിക്കുകയാണ്  നമ്മുടെ ഇമ്മാനുവേലായി.

ഉണ്ണിയേശുവിനെ കണ്ടെത്തിയ ജ്ഞാനികൾ ,കഥാപാത്രമായ
 ബർഹമാൻ, വിക്ടർ ഫ്രാങ്ക്ളിൻ... ഇവരെല്ലാം ജീവിതത്തിലെ അന്ധകാര  നിബിഡമായ വേളകളിൽ വെളിച്ചം വിതറുവാൻ ശ്രമിച്ചവരാണ്. അവരുടെ മാത്രല്ല മറ്റുള്ളവരുടെയും. ഇരുൾ നിറഞ്ഞ രാവുകളിൽ തോരാത്ത മഴയുടെ വേളകളിൽ പ്രത്യാശയ്ക്ക് യാതൊരു വകയും ഇല്ലാത്ത വേദന നിറഞ്ഞ നിമിഷങ്ങളിൽ  ഓ  ഹെൻട്രിയുടെ കൊഴിയാത്ത ഇല എന്ന കഥാസാരം നമ്മുടെ ജീവിതത്തിലും അന്വർത്ഥമാവുകയാണ്.ജോൺസിയെ പോലെ തല ഉയർത്തി നോക്കാൻ പ്രതീക്ഷ നൽകുന്ന കൊഴിയാത്ത  ഇല ബെത്‌ലഹേമിലെ ഉണ്ണി യേശുവാണ് .

കുറച്ചുവർഷങ്ങളായി അനേകായിരങ്ങളുടെ നാവുകൾ ഏറ്റുപാടി ഹൃദയത്തിൽ പതിഞ്ഞ  ബേബി ജോൺ കലയന്താനിയുടെ 'ഇലപൊഴിയും കാലങ്ങൾക്കപ്പുറം ' എന്ന 
ഗാനവും, 'ഒരു മഴയും തോരാതിരുന്നിട്ടില്ല' എന്ന സാജൻ അച്ചന്റെ  ഭക്തി ഗാനവും ഒന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിൽ പ്രത്യാശയുടെ ഒരു  ജ്വലനം നമുക്ക്  അനുഭവിക്കുവാൻ സാധിക്കും.   ജീവിതത്തിന്റെ കഷ്ഠ നഷ്ടങ്ങൾ, കയ്പ്പേറിയ അനുഭവങ്ങൾ, ഇരളിന്റെ മറവിൽ നാം ചെയ്ത പാപങ്ങൾ അവ നമ്മെ വേദനിപ്പിക്കുമ്പോൾ, പ്രത്യാശയുടെ പൊൻ പ്രകാശമായ് ശരിയുടെ ഉദയ സൂര്യനായ് പ്രകാശം വിതറുന്ന പുൽക്കൂട് നമ്മുടെ ലക്ഷ്യമാകണം,അത് അണയാറായ വിളക്കിൽ എണ്ണ പകരും,നമ്മുടെ ആത്മാവിനെ സത്യ പ്രകാശത്തിൽ ജ്വലിപ്പിക്കും, നിരാശബോധത്തെ ആട്ടിയകററി പ്രത്യാശയുടെ പുതു വസ്ത്രമണിയിക്കും. യേശു നിന്നെ സ്വീകരിക്കാൻ പുൽക്കൂട്ടിലുണ്ടെന്ന് മറക്കരുത് ,വിനയാന്വിതനായി....

ഈ ക്രിസ്മസ് ദിനത്തിൽ നമുക്കും പ്രത്യാശയുടെ ഒരു കൊച്ചു വിത്ത് ആകാം . പ്രതീക്ഷയുടെ തളിരിലകൾ ആകട്ടെ നമ്മുടെ വാക്കുകൾ, നമ്മുടെ കൊച്ചു പുഞ്ചിരികൾ,നമ്മുടെ കൊച്ചു സഹായങ്ങൾ...ആ മരങ്ങൾ തളിർക്കട്ടെ 
മങ്ങിയ  ആ വിളക്കുകൾ പ്രകാശിക്കട്ടെ...മറ്റുള്ളവരിലേക്ക്,  വേദന നിറഞ്ഞവരിലേക്ക് നമുക്ക് ഇറങ്ങിച്ചെന്ന് പ്രതീക്ഷയുടെ ഒരു വാക്ക്, വചനമാകുന്ന വാക്ക് എന്നാണ് ബൈബിൾ പറയുന്നത്  ഓർമ്മയുണ്ടല്ലോ വചനം വിത്ത് ആണെന്ന്. അതുപോലെ പ്രത്യാശയുടെ ഒരു വിത്ത് നമുക്ക് മനസ്സിലാക്കാം...  കുളിരാർന്ന ക്രിസ്മസിൽ അവരിലേക്ക് കുളിരായും, മഴയായും ഇറങ്ങി പ്രതീക്ഷയുടെ ഫലം പുറപ്പെടുവിക്കുന്ന വലിയ മരമായി അവർ വളരട്ടെ... പ്രത്യാശയുടെ വിത്തും, പ്രതീക്ഷയുടെ നുറുങ്ങുവെട്ടവും ആയി നമുക്ക് മാറാം ഈ ക്രിസ്മസ് ദിനത്തിൽ.


-സിസ്റ്റർ സോണിയ കെ ചാക്കോ, DC



*"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം"*

🎊🎉🎈🎁🎀🎼🥁🎺🎷🎊🎉

1 comment:

  1. Excellent thought for this Christmas. May Christ, the ray of hope continue to bless us and lead us. Thank you Sr Soniya for your inspiring hope-giving words.

    ReplyDelete

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...